എന്റെ സാഹിത്യ പരീക്ഷണങ്ങള്‍
  • :bz

  • srjenishsrjenish May 2012 +1 -1 (+2 / -0 )

    ജിദ്ദ.. വളരെ പുരാതന നഗരം. എയര്‍പോര്‍ട്ടില്‍ നിന്നും കാറില്‍ ഫാക്ടറിയിലേക്ക് പോകുമ്പോള്‍ ജിദ്ദ നഗരം മൊത്തം ഒന്ന് ഓടിച്ച് കാണാന്‍ കഴിഞ്ഞു. ഞങ്ങളുടെ അല്‍-ഖോബാറിന്റെ കൂട്ട് അത്ര ‘പോഷ്’ അല്ല ജിദ്ദ. എല്ലായിടത്തും ഒരു പഴമയുണ്ട്.

    ഞങ്ങള്‍ കമ്പനിയിലെത്തി. അവിടെയും നല്ല സ്വീകരണം. ഉമ്മ വയ്പ്പ്. പക്ഷേ, പിന്നീടാണ് അവരുടെ മനസ്സിലിരുപ്പ് മനസ്സിലായത്. ഗ്രഹണി പിടിച്ച പിള്ളാര് ചക്കക്കൂട്ടാന്‍ കണ്ട മാതിരിയാണ് അവര്‍ ഞങ്ങളെ കണ്ടത്. രണ്ട് മെഷീന്‍ നോക്കാന്‍ പോയ ഞങ്ങള്‍ക്ക് അവിടെ ഉള്ള സകലമാന മെഷീനും നോക്കണമെന്ന നിര്‍ദ്ദേശമാണ് അവിടുത്തെ മാനേജര്‍ നല്‍കിയത്. രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച് പോരാനായി കയ്യില്‍ കരുതിയിരുന്ന ടിക്കറ്റ് വാങ്ങി ഒരാഴ്ച കൂടി നീട്ടാനും ആ മഹാത്മാവ് മറന്നില്ല. പടപേടിച്ച് ജിദ്ദയില്‍ ചെന്നപ്പോ പന്തവും കൊളുത്തി ദാ ഒരു മാനേജര്‍ എന്ന് പറഞ്ഞതുപോലായി.

    ഞങ്ങളുടെ ഫാക്ടറിയില്‍ നിന്നും കമ്പനി ആവശ്യങ്ങള്‍ക്ക് ജിദ്ദയില്‍ ചെല്ലാറുള്ളവര്‍ക്ക് ഗ്രെയ്ഡ് അനുസരിച്ചാണ് അവര്‍ താമസസൌകര്യം ഒരുക്കാറുള്ളത്. വലിയ പുള്ളികള്‍ക്ക് 5 star hotel. അത്തപ്പാടികള്‍ക്ക് കമ്പനി ക്യാമ്പ്. യാസിറിന്റെ രൂപവും ഭാവവും കണ്ട് ഏതോ അത്തപ്പാടിയാണെന്ന് അവര്‍ക്ക് തോന്നിയതുകൊണ്ടാണോ എന്നറിയില്ല ഞങ്ങളെ കമ്പനിയുടെ ക്യാമ്പിലാക്കാന്‍ തീരുമാനമായി.

    മടിച്ച് മടിച്ച് കെട്ടും ഭാണ്ഡവുമെടുത്ത് ഞങ്ങള്‍ മുറിയിലേക്ക് നീങ്ങി. ജനറല്‍ മാനേജര്‍ ചിലപ്പോഴൊക്കെ വിശ്രമിക്കാറുള്ള മുറിയാണെന്നൊക്കെപ്പറഞ്ഞ് സമാധാനിപ്പിച്ചാണ് ഞങ്ങളെ അങ്ങോട്ടേക്ക് ആനയിച്ചത്. മസാജ് ചെയ്യാനുള്ള സൌകര്യം ഉണ്ടെന്ന് വരെ പറഞ്ഞുകളഞ്ഞു. അവിടെ ചെന്നപ്പോള്‍ അപ്പുറവുമിപ്പുറവും ഓരോ കമ്പിക്കട്ടില്‍ ഇട്ടിരിക്കുന്നു. നടുക്ക് ഒരു തടി സ്റ്റൂള്‍. മസാജിന്റെ കാര്യം ഞാന്‍ കൂടെ വന്ന പയ്യനോട് ചോദിച്ചു. എണ്ണ തേച്ച് സ്റ്റൂളിലിരുന്നിട്ട് യാസിറിനോട് പറഞ്ഞാല്‍ മതിയെന്ന്. അപ്പോഴേ ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. ഒന്നുകില്‍ 5 star hotel അല്ലെങ്കില്‍ മടക്കടിക്കറ്റ്. ഇത് രണ്ടും കിട്ടിയില്ലെങ്കില്‍ മരണം വരെ സമരം നടത്തും. കേരളത്തിലെ സമരങ്ങളെക്കുറിച്ചും സത്യാഗ്രഹത്തെക്കുറിച്ചും അച്യുദാനന്ദനെക്കുറിച്ചുമൊന്നും വിവരിക്കാന്‍ സമയമില്ലാത്തതുകൊണ്ട് കൂടെ നിന്നാല്‍ മാത്രം മതിയെന്ന് പറഞ്ഞിട്ട് യാസിറിനേയും കൂട്ടി മാനേജരുടെ മുന്‍പിലേക്ക് ഞാന്‍ നീങ്ങി.

    എന്തായാലും അവിടെ ചെന്നപ്പോള്‍ യാസിര്‍ വാക്ക് പാലിച്ചു. അവന്‍ കൂടെ നിന്നു എന്ന് മാത്രമല്ല എന്നെക്കൂടെ കൂടെകൂട്ടി. മാനേജരും സൌദി യാസിറും സൌദി. അവര് അറബിയില്‍ ചീത്തവിളി ആരംഭിച്ചു. എനിക്കൊന്നും പിടികിട്ടിയില്ലെങ്കിലും ഞാന്‍ തലകുലുക്കി സമ്മതം എന്ന് കാണിച്ചുകൊണ്ടേയിരുന്നു. എന്തായാലും അവസാനം ഞങ്ങള്‍ ജയിച്ചു. മാനേജര്‍ തോറ്റു..

    “നേടിയെടുത്തേ, നേടിയെടുത്തേ, 5 star hotel നേടിയെടുത്തേ..”


  • vivek_rvvivek_rv May 2012 +1 -1

    സന്തോഷം ജെനീഷേ, ഒരാളെങ്കിലും എഴുതുന്നുണ്ടല്ലോ .... തുടരുക

  • എന്നിട്ടോ ?

  • srjenishsrjenish May 2012 +1 -1

    അങ്ങനെ ഞങ്ങള്‍ സംതൃപ്തിയോടെ ഹോട്ടലിലേക്ക് തിരിച്ച്. ആദ്യമായി ഒരു 5 star hotel-ല്‍ താമസിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍. സാധാരണ സിനിമകളില്‍ മാത്രം കാണപ്പെടുന്ന കുന്തവും പിടിച്ച് വടിപോലെ നില്‍ക്കുന്ന പാറാവുകാര്‍ ഞങ്ങളെ അകത്തേക്ക് ആനയിച്ചു. ഹോട്ടലില്‍ എല്ലാ സൌകര്യവുമുണ്ട്. ജിം, നീന്തല്‍ക്കുളം, പലതരം കളികള്‍ക്കുള്ള കോര്‍ട്ടുകള്‍, സോനാ ബാത്ത്, മസാജ് സെന്റര്‍ എന്ന് വേണ്ട ഒരുപാട് സൌകര്യങ്ങളുള്ള ഹോട്ടല്‍. ഒരാഴ്ച എന്നല്ല ഒരുമാസം കൊണ്ട് ഫാക്ടറിയിലെ സകലമാന പണികളും തീര്‍ത്തിട്ട് മടക്കയാത്രയെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്ന് യാസിര്‍!! ഈ ഉപദേശം ഞാന്‍ നിനക്ക് തരാനിരുന്നതാണെന്ന് ഞാന്‍!!

    റൂം ബോയ് ഞങ്ങളെ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവന്‍ തന്നെ കതക് തുറന്ന് ബാഗുകളെല്ലാം അകത്ത് കൊണ്ട് വച്ചു തന്നു. എനിക്കും യാസിറിനും പ്രത്യേകം പ്രത്യേകം മുറികള്‍. അവന്റെ മുറി എന്റേതിന്റെ നേരെ അപ്പുറത്ത്.

    ഞാന്‍ എന്റെ മുറിക്കകത്ത് കയറി കതകടച്ചു. കതകുകള്‍ തുറക്കാന്‍ കീ അല്ല അവിടെ ഉപയോഗിക്കുന്നത്. നമ്മുടെ ATM കാര്‍ഡ് പോലെയൊരു കാര്‍ഡ്. ഇത് മുറിക്ക് പുറത്തുള്ള കാര്‍ഡ് റീഡറില്‍ കടത്തിയാല്‍ മുറി തുറക്കുകയായി. ഞാന്‍ കാര്‍ഡ് എന്റെ പോക്കറ്റില്‍ വച്ചു. മുറിയില്‍ അരണ്ട വെളിച്ചമേയുള്ളൂ. ലൈറ്റുകളൊക്കെ ഇട്ട് നോക്കി. നോ രക്ഷ.. ഒന്നും കത്തുന്നില്ല.

    ദൈവമേ ഇവിടെയും പവര്‍ക്കട്ടോ? ഒന്നുമില്ലെങ്കിലും ഇതൊരു 5 star hotel അല്ലേ. ഇവമ്മാര്‍ക്കൊരു ജനറേറ്ററെങ്കിലും വാങ്ങി വച്ചുകൂടേ? ഇനിയിപ്പോ എന്ത് ചെയ്യും? എന്തായാലും ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ബാത്ത്‌റൂമില്‍ കയറി ഒരു കുളി പാസാക്കി. പോയി പരാതി പറഞ്ഞിട്ടുതന്നെ കാര്യം. യാസിറിനേക്കൂടി ഒരു ബലത്തിന് കൂടെ കൂട്ടാമെന്ന് കരുതി ഞാന്‍ അവന്റെ മുറിയില്‍ തട്ടിവിളിച്ചു. കതക് തുറന്നപ്പോള്‍ നല്ല പ്രകാശം. അവന്റെ മുറിയില്‍ വെളിച്ചമുണ്ട്. ഞാന്‍ യാസിറിനോട് കാര്യം പറഞ്ഞു.

    “എടാ മണ്ടാ...“ ഞാന്‍ തിരിഞ്ഞു നോക്കി. ഇവന്‍ എന്നെത്തന്നെയാണോ വിളിച്ചത്. ആ പരിസരത്തൊന്നും ആരുമില്ല. അപ്പോള്‍ എന്നെത്തന്നെ..

    “നിന്റെ കാര്‍ഡ് എവിടെ..” ഞാന്‍ പോക്കറ്റില്‍ നിന്നും കാര്‍ഡെടുത്ത് കാണിച്ചു. അവന്‍ കാര്‍ഡ് വാങ്ങിയിട്ട് ആധികാരികമായി അതിന്റെ ഉപയോഗങ്ങള്‍ വിവരിച്ച് തുടങ്ങി. കതക് തുറന്നതിന് ശേഷം കാര്‍ഡ് മുറിക്കകത്തുള്ള ഒരു യന്ത്രത്തില്‍ തിരുകി വയ്ക്കണം. അപ്പോഴേ മുറിയില്‍ വൈദ്യുതി കിട്ടൂ. എന്തെല്ലാം കുണ്ടാമണ്ടികളാണോ!! എന്നാലും ഇവനെങ്ങനെ ഇത് കണ്ടുപിടിച്ചു. ഞാന്‍ ആദരവോടെ അവനെ നോക്കി. എന്നിട്ടു ചമ്മിയ മുഖഭാവത്തില്‍ അവനോട് ചോദിച്ചു.

    “യാസിര്‍, നീ ഇതിന് മുന്‍പ് 5 star hotel-ല്‍ താമസിച്ചിട്ടുണ്ടോ?”

    “ഹേ, ഇല്ല.”

    “പിന്നെങ്ങനെ നിനക്ക് ഇവിടുത്തെ ഈ സമ്പ്രദായങ്ങളൊക്കെ അറിയാം.”

    “ഞാന്‍ നിന്നേപ്പോലല്ല. നല്ല ബുദ്ധിയാ..” പിന്നേ അവന്റെയൊരു ബുദ്ധി!!

    അവന്‍ പെട്ടന്ന് കുളിച്ച് റെഡിയായി വന്നു. ഞങ്ങള്‍ രണ്ടും കൂടി ഡിന്നറ് കഴിക്കാനായി ഡൈനിംഗ് റൂമിലേക്ക് പോയി. വഴിക്ക് വച്ച് ആ ഹോട്ടലിലെ ഒരു ജോലിക്കാരനെ കണ്ടു.

    “ഇപ്പോള്‍ ലൈറ്റ് കത്തുന്നുണ്ടോ?” അയാള്‍ യാസിറിനോട്.

    യാസിര്‍ എന്നെ ദയനീയമായി ഒന്ന് നോക്കി. എന്നിട്ട് അതെ എന്ന് തലകുലുക്കി.

    അപ്പോ, അതാ‍ണ് കാര്യം. ലൈറ്റ് കത്തുന്നില്ലെന്നും പറഞ്ഞ് ഇവന്‍ താഴെപ്പോയി അടിയുണ്ടാക്കി. അങ്ങനെ കിട്ടിയതാണ് മുന്‍പ് പറഞ്ഞ ബുദ്ധി. ഞങ്ങള്‍ക്ക് രണ്ടിനും എല്ലാം കാര്യങ്ങളും വ്യക്തമായതുകൊണ്ട് കൂടുതലൊന്നും പറയാതെ ആക്രാന്തത്തോടെ വേഗം ഡൈനിംഗ് ഹാളിലേക്ക്..

  • mujinedmujined May 2012 +1 -1

    ഡൈനിങ്ങ് ഹാളിലെ ആക്രാന്തം തുടരുമോ?

  • srjenishsrjenish May 2012 +1 -1

    തീര്‍ച്ചയായും തുടരും.. നിങ്ങളേയും കൊണ്ടേ ഞാന്‍ പോകൂ... :p

  • നിങ്ങളേയും കൊണ്ടേ ഞാന്‍ പോകൂ >>>>>>> ജിദ്ദയ്ക്കാണെന്കില്‍ എന്നെയും കൊണ്ടു പോകൂ. ഇവിടെയിപ്പോള്‍ ഭയങ്കര തണുപ്പാ.

  • srjenishsrjenish May 2012 +1 -1 (+1 / -0 )

    രാവിലെ 7:30 ന് റെഡിയായി നില്‍ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്. ഹോട്ടലില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരെയാണ് ഫാക്ടറി. രാവിലെ ഞങ്ങളെ കൊണ്ടുപോകാനുള്ള ശകടം വരും. അതിന്‍ പ്രകാരം 7 മണിയായപ്പോഴേക്കും ഞങ്ങള്‍ രണ്ടുപേരും ഒരുങ്ങി ബ്രേക് ഫാസ്റ്റ് കഴിക്കാന്‍ പോയി. ഒരുപാട് ഐറ്റം ഉള്ളതുകൊണ്ട് എല്ലാം ഒന്ന് ടേസ്റ്റ് ചെയ്ത് വന്നപ്പോഴേക്കും സമയം സ്വല്പം വൈകി. അതിന് ആ ഡ്രൈവര്‍ അബ്ദുള്ള ചൂടാകേണ്ട കാര്യമുണ്ടോ? നാളെമുതല്‍ വിളിക്കാന്‍ വരാന്‍ വേറെ ആളെ നോക്കാന്‍ വരെ അങ്ങേര് പറഞ്ഞുകളഞ്ഞു. എന്തായാലും ഒരു വിധത്തില്‍ ആ മാന്യദേഹത്തെ സമാധാനിപ്പിച്ച് വണ്ടിയില്‍ കയറ്റി. യാസിര്‍ മുന്‍പിലും ഞാന്‍ ഒറ്റയ്ക്ക് രാജകീയമായി പിറകിലും യാത്ര ആരംഭിച്ചു.

    അബ്ദുള്ളയും യാസിറും അറബിയില്‍ എന്തൊക്കെയോ കുശുകുശുക്കുന്നു. ഞാന്‍ വെളിയിലേക്ക് നോക്കി കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു. വണ്ടി അമിത വേഗത്തിലാണ് പായുന്നത്. അതിന്റെ കൂടെ ഇടയ്ക്കിടയ്ക്ക് ട്രാക്കുകള്‍ മാറിക്കൊണ്ടേയിരിക്കുന്നു. ഞാന്‍ കാഴ്ചകള്‍ കാണല്‍ ഒക്കെ മതിയാക്കി. വണ്ടിയുടെ ഒത്ത നടുക്ക് രണ്ട് സീറ്റിന്റേയും ഹെഡ് റെസ്റ്റില്‍ മുറുകെ പിടിച്ച് ഇരിപ്പായി. പേടിയില്ലെങ്കിലും ദൈവത്തെ വിളിച്ചു തുടങ്ങി. എല്ലാ സമയത്തും നമുക്ക് ദൈവവിചാരം ഉണ്ടാകുന്നത് നല്ലതല്ലേ? നിരീക്ഷരവാദികളെയെല്ലാം കൂടി അബ്ദുള്ളയുടെ വണ്ടിയില്‍ ഒരു മണിക്കൂര്‍ സഞ്ചരിക്കാന്‍ വിട്ടാല്‍ തിരിച്ചിറങ്ങുമ്പോഴേക്കും അവര്‍ ഈശ്വരവിശ്വാസികളായിരിക്കുമെന്ന് ഉറപ്പാണ്.

    എന്നാലും ഈ യാസിറിനെ സമ്മതിക്കണം. അവനും അബ്ദുള്ളയും എന്തൊക്കെയോ ലോകകാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇവന്മാര് രണ്ടും ഇലവെട്ടിവെക്കാന്‍ വീട്ടില്‍ പറഞ്ഞിട്ടായിരിക്കും ഇറങ്ങിയത്!! “അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാര്‍ഥന്‍ വിജയന്‍ കിരീടി.. “

    അടുത്ത ട്രാക്കിലൂടെ ഒരു ട്രെയ്‌ലര്‍ പോകുന്നു. അബ്ദുള്ള സ്പീഡ് കൂട്ടി അതിന്റെ മുന്നില്‍ കയറി. എന്നിട്ട് ട്രെയ്‌ലറിന്റെ മുന്നില്‍ കാറുകൊണ്ട് രണ്ട് ‘S' വരച്ചു. എന്റെ ജീവന്‍ സ്വര്‍ഗ്ഗത്തോട്ട് പോണോ അതോ നരകത്തോട്ട് പോണോ എന്ന കണ്‍ഫ്യൂഷനില്‍ നിന്നു. എന്തായാലും അപകടമൊന്നും സംഭവിച്ചില്ല. അപ്പോഴും ലവന്മാര് രണ്ടും തകര്‍ത്ത് ലോകകാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഡ്രൈവറോട് സംസാരിച്ചുകൊണ്ടിരുന്നാല്‍ വണ്ടിയുടെ സ്പീഡ് കുറയുമെന്ന സിദ്ധാന്തമൊന്നും അബ്ദുള്ളയുടെ കാര്യത്തില്‍ ശരിയാകുന്നില്ല.

    അവസാനം ഫാക്ടറിയിലെത്തി. കാറില്‍ നിന്ന് വെളിയിലിറങ്ങിയപ്പോള്‍ എന്തൊര് ആശ്വാസം. ജീവന്‍ തിരിച്ചുകിട്ടിയ പ്രതീതി. അപ്പോഴും യാസിറും അബ്ദുള്ളയും എന്തൊക്കെയോ തമ്മില്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്തായാലും രണ്ടുപേരും ഷേക് ഹാന്‍ഡ് നല്‍കി പിരിഞ്ഞു.

    നെഞ്ചിടിപ്പൊന്ന് കുറഞ്ഞപ്പോള്‍ ഞാന്‍ യാസിറിനോട് ചോദിച്ചു.

    “നിനക്ക് പേടിയെന്താണെന്ന് അറിയാമോ?”

    “അതെന്താ നീ അങ്ങനെ ചോദിച്ചത്?”

    “അല്ല. ഈ അബ്ദുള്ളയുടെ മരണപ്പാച്ചില്‍ കണ്ടിട്ട് നിനക്കെങ്ങനെ അവനോട് വീട്ടുകാര്യങ്ങളും പറഞ്ഞ് സമാധാനത്തോടെ ഇരിക്കാന്‍ കഴിഞ്ഞു. ഞാനാണെങ്കില്‍ അറിയാത്ത ദൈവത്തെപ്പോലും വിളിച്ചു പോയി.”

    “ഞാന്‍.... വീട്ടുകാര്യങ്ങള്‍ പറഞ്ഞെന്നോ?... കേറിയപ്പോ മുതല്‍ ഞാന്‍ അവനെ തെറിവിളിച്ചു തുടങ്ങിയതാ. ഇടയ്ക്ക് അവന്‍ ഒരു ട്രെയ്‌ലറിന്റെ മുന്‍പില്‍ കാണിച്ച പരാക്രമം നീ കണ്ടിരുന്നോ? ആ പരാക്രമം കാണിച്ചിട്ട് അവന്‍ എന്നോട് പറയുകയാ ആ ട്രെയ്‌ലറുകാരന്‍ പേടിച്ച് കാണുമെന്ന്! അപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞതാ സൈഡിലോട്ട് വണ്ടി ഒതുക്ക്, ഞാന്‍ ഏതെങ്കിലും ടാക്സി വിളിച്ച് പൊയ്ക്കോളാമെന്ന്. അവന്‍ സമ്മതിച്ചില്ല.“

    “ഇവിടെ വന്നിട്ട് നിങ്ങള്‍ കൈകൊടുത്ത് സന്തോഷത്തോടെ പിരിഞ്ഞത്?”

    “അതോ? ഇന്ന് വന്നതിരിക്കട്ടെ, ഇനി മേലാല്‍ വണ്ടിയും ഉരുട്ടി ഞങ്ങളെ വിളിക്കാന്‍ വരരുതെന്നും പറഞ്ഞ് കൈകൊടുത്ത് വിട്ടതാ.”

    എന്തായാലും ഈ യാത്രകൊണ്ട് ഒരു കാര്യം എനിക്ക് പിടികിട്ടി. സൌദികള്‍ പതുക്കെ കുശുകുശുത്താല്‍ എന്തൊക്കെയോ മുട്ടന്‍ തെറിവിളി നടക്കുകയാണെന്ന് വിചാരിച്ചോണം. ഉറക്കെയാണ് സംസാരമെങ്കില്‍ സന്തോഷത്തോടെ എന്തെങ്കിലും തമാശ പറയുകയാണെന്നും.

    ഞങ്ങള്‍ പണിതുടങ്ങി...

  • vivek_rvvivek_rv May 2012 +1 -1

    \:D/

  • :-))

  • mujinedmujined May 2012 +1 -1

    പണിതുടങ്ങി... എന്തുപണി?

  • srjenishsrjenish May 2012 +1 -1

    ആദ്യ ദിവസമായതിനാല്‍ എല്ലാവരെയും പരിചയപ്പെട്ട്, ജോലിയെക്കുറിച്ച് ഒരു ഏകദേശ രൂപവും ഉണ്ടാക്കി വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു. നാളെ മുതല്‍ വേറെ ഡ്രൈവറെ രാവിലെ അയയ്ക്കണം എന്ന ഞങ്ങളുടെ നിര്‍ദ്ദേശം ആ കശ്മലന്‍ മാനേജര്‍ തള്ളി. അതായത് നാളെയും രാവിലെ അബ്ദുള്ളയുടെ ശകടത്തില്‍ തന്നെ യാത്ര എന്ന് ഉറപ്പായി.

    ഹോട്ടലില്‍ എത്തിയപാടെ വിശാലമായ ഒരു കുളി പാസാക്കി. പിന്നീട് ജിദ്ദ സിറ്റിയിലൂടെ ഒരു ചെറിയ യാത്ര. ഷോപ്പിംഗ് മാള്‍ പലതും കയറിയിറങ്ങി. രാത്രിയില്‍ ഗംഭീരമാ‍യ ഒരു ഡിന്നറും കഴിഞ്ഞ് ശുഭരാത്രി ആശംസിച്ച് ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ നേരത്തേ എണീക്കണമെന്ന് ഞാന്‍ യാസിറിനെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്താന്‍ മറന്നില്ല.

    രാവിലെ 6 മണിക്ക് തന്നെ ഞാന്‍ എണീറ്റ് കുളിച്ച് റെഡിയായി. റൂമിലെ ഫോണില്‍ നിന്നും യാസിറിന്റെ മുറിയിലേക്ക് വിളിച്ചു. ആരും എടുക്കുന്നില്ല. പതുക്കെ പുറത്തിറങ്ങി വാതിലില്‍ തട്ടിനോക്കി. അനക്കമില്ല. മൊബൈലില്‍ വിളിച്ചു. അവന്റെ മുറിയില്‍ നിന്നും റിംഗ് ടോണ്‍ കേള്‍ക്കാം. അപ്പൊ ആള് അകത്ത് തന്നെ കാണും. ബാത്ത്‌റൂമിലോ മറ്റോ ആയിരിക്കും. ശല്യപ്പെടുത്തണ്ട.

    പതിനഞ്ച് മിനിട്ടിന് ശേഷം ഞാന്‍ വീണ്ടും അവന്റെ മുറിയില്‍ തട്ടിനോക്കി. ഒരനക്കവുമില്ല. ഫോണില്‍ വിളിച്ചു. ആരും എടുക്കുന്നില്ല. ഇത് പ്രശ്നമാകുമല്ലോ.. എന്തായാലും കുറച്ച് സമയം കൂടി നോക്കാം എന്ന് കരുതി ഞാന്‍ തിരിച്ച് എന്റെ മുറിയിലേക്ക് പോന്നു.

    സമയം 7 മണിയായി. ഇനി നോക്കി നിന്നിട്ട് കാര്യമില്ല. അബ്ദുള്ളയുടെ വായിലിരിക്കുന്നത് മുഴുവന്‍ യാസിറ് കേള്‍ക്കുമെന്ന് ഉറപ്പായി. എനിക്ക് പ്രശ്നമില്ല. അറബ് അറിയാത്തതുകൊണ്ട് തെറിവിളിച്ചാലും ഏല്‍ക്കില്ല.

    ഞാന്‍ വാതിലില്‍ തട്ടുന്നത് പതുക്കെ ആയതുകൊണ്ടായിരിക്കും അവന്‍ എണീക്കാത്തത്. ഇപ്രാവശ്യം എന്റെ സര്‍വ്വ ശക്തിയുമെടുത്ത് വാതിലില്‍ അടിച്ചു. കുറച്ച് നേരം അടിച്ചു കഴിഞ്ഞപ്പോള്‍ തൊട്ടപ്പുറത്തെ മുറിയുടെ വാതില്‍ തുറന്ന് ഒരു സൌദി ഉറക്കച്ചടവോടെ തല വെളിയിലേക്ക് നീട്ടി. എന്തൊക്കെയോ പതുക്കെ കുശുകുശുത്തു. എന്നിട്ട് ആമ തലവലിക്കുന്നതുപോലെ തല ഉള്ളിലേക്കിട്ട് കതകടച്ചു. ഞാന്‍ ഉറപ്പിച്ചു. അവന്‍ തെറി വിളിച്ചതാണ്. ഇനി തട്ടിയാല്‍ ചിലപ്പോള്‍ അവന്‍ എന്റെ കയ്യിലിരിക്കുന്നത് വാങ്ങും. (ഇവിടെ പ്രേക്ഷകര്‍ക്ക് വേണമെങ്കില്‍ വാക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റാവുന്നതാണ്.)

    ഞാന്‍ കതകില്‍ തട്ടുന്ന പരിപാടി നിര്‍ത്തി. ഇനി എന്നെ കൂട്ടാതെ യാസിര്‍ താഴെ ബ്രേക് ഫാസ്റ്റ് കഴിക്കാന്‍ പോയിക്കാണുമോ? എന്തായാലും ഡൈസിംഗ് ഹാളില്‍ ഒന്ന് പോയി നോക്കാം.

    ഡൈനിംഗ് ഹാളിലൊന്നും അവനില്ല. ദൈവമേ, ഇന്നത്തെ കാര്യം പോക്കാണല്ലോ. ഇന്ന് ആരെയാണോ കണികണ്ടത്? രാവിലെ എണീറ്റ് കണ്ണാടിയില്‍ നോക്കണ്ടായിരുന്നു.

  • srjenishsrjenish May 2012 +1 -1 (+1 / -0 )

    ഞാന്‍ പതുക്കെ റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞു. അയാള്‍ ഉടനെ ഒരു സെക്യൂരിറ്റിയെ കൂട്ടി എന്നെ യാസിറിന്റെ മുറിയിലേക്ക് വിട്ടു. സെക്യൂരിറ്റി സന്തോഷത്തോടെ വിശേഷങ്ങളൊക്കെ തിരക്കിയാണ് കൂടെ വരുന്നത്. അവന്‍ മുറിയുടെ വാതിലില്‍ മുട്ടി വിളിച്ചു. ആ മുട്ട് കേട്ട് യാസിറ് പോയിട്ട് അപ്പുറത്തെ മുറിയിലെ ആമത്തലയന്‍ പോലും എണീറ്റ് വരില്ലെന്ന് എനിക്കുറപ്പായിരുന്നു. കുറച്ച് നേരം മുട്ടിയപ്പോള്‍ കൈ കഴച്ചിട്ടാണെന്ന് തോന്നുന്നു, സെക്യൂരിറ്റി എന്നെയും കൂട്ടി താഴേക്ക് പോയി. റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞപ്പോള്‍ അവര്‍ യാസിറിന്റെ വാതില്‍ തുറക്കാനായി പുതിയൊരു കാര്‍ഡ് തന്നു.

    സെക്യൂരിറ്റിയും ഞാനും വീണ്ടും മുകളിലേക്ക്. പഴയ സന്തോഷമൊന്നും അവന്റെ മുഖത്തില്ല.

    “ഹേയ്, ഒന്നും സംഭവിച്ചു കാണത്തില്ല.” അവന്‍ പറഞ്ഞു.

    എന്ത് സംഭവിക്കാന്‍? ആ പഹയന്‍ മൂടിപ്പുതച്ച് കിടന്ന് ഉറങ്ങുകയായിരിക്കും. അയ്യോ, ഇനി ഇവന്‍ പറഞ്ഞതുപോലെ എന്തെങ്കിലും സംഭവിച്ചു കാണുമോ? സെക്യൂരിറ്റി ആണത്രേ, സെക്യൂരിറ്റി!! മനുഷ്യനെ പേടിപ്പിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നു.

    എന്തായാലും മടിച്ച് മടിച്ച് അവന്‍ യാസിറിന്റെ കതക് തുറന്നു. ഞാന്‍ അകത്തേക്ക് കടന്നു. മുറിയില്‍ നല്ല തണുപ്പ്. കട്ടിലില്‍ യാസിര്‍ മൂടിപ്പുതച്ച് കിടക്കുന്നു. കൂര്‍ക്കം വലി നല്ലപോലെ കേള്‍ക്കാം.

    എന്റെ സകല സമനിലയും തെറ്റി. ഓടിച്ചെന്ന് അവന്റെ നടുവിന് തന്നെ ഒരു ചവിട്ട്. യാസിര്‍ തെറിച്ച് കട്ടിലില്‍ നിന്ന് താഴേക്ക്. എന്താണ് സംഭവിക്കുന്നതെന്ന് അവന്‍ അറിയുന്നതിന് മുന്‍പ് മുതുകത്ത് കയറി ഇരുന്ന് അറിയാവുന്ന താളത്തില്‍ നല്ല ഇടിയും പാസാക്കി.

    ഇല്ല.. ഞാന്‍ ഇപ്പോഴും വാതിലിനടുത്ത് തന്നെ നില്‍ക്കുകയാണ്. ഇതൊക്കെ ചെയ്താല്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ യാസിര്‍.. 6 അടി നീളം. നല്ല ബലം. വേണ്ട ക്ഷമിച്ചിരിക്കുന്നു. ഞാന്‍ കട്ടിലിനടുത്തേക്ക് ചെന്ന് പതിയെ അവന്റെ കാലില്‍ ഒന്ന് തൊട്ടു. അവന്‍ ഞെട്ടി എണീറ്റു. “ഞാന്‍ ലേറ്റായില്ലല്ലോ, അല്ലേ?” അവന്‍ ചോദിച്ചു.

    “ഇല്ല..” ഞാന്‍ പറഞ്ഞു.

    ഫാക്ടറിയിലേക്കുള്ള യാത്രയിലുടനീളം അബ്ദുള്ള എന്തൊക്കെയോ കുശുകുശുക്കുന്നു. യാസിറിന് മിണ്ടാട്ടമില്ല. നാട്ടുകാര്യങ്ങളായിരിക്കും അവര്‍ സംസാരിക്കുന്നത് എന്നാശ്വസിച്ച് ഞാന്‍ ചിരി അടക്കി.

  • vivek_rvvivek_rv May 2012 +1 -1

    :>

  • =D>

  • srjenishsrjenish May 2012 +1 -1 (+1 / -0 )

    പണി തുടങ്ങി.. പണിയെന്ന് പറഞ്ഞാല്‍ ഇമ്മാതിരി ഒരു പണി ജീവിതത്തില്‍ കിട്ടിയിട്ടില്ല. രാവിലെ 8 മണിക്ക് കയറിയാല്‍ രാത്രി 9 വരെ. ഇതിനിടയ്ക്ക് ഉച്ചയ്ക്ക് ഒരു സാന്‍‌വിച്ചും പെപ്സിയും. രാത്രിയില്‍ തിരിച്ച് ഹോട്ടലിലെത്തുമ്പോഴേക്കും ഡൈനിംഗ് ഹാള്‍ അടയ്ക്കും. അതായത് പുറത്തു നിന്ന് വല്ലതും വാങ്ങി കഴിക്കണം. എന്നിട്ട് ഒരു കുളിയും കഴിഞ്ഞാല്‍ പിന്നെ കട്ടിലിലേക്ക് മറിയുകയായി.

    എന്തെല്ലാം ആശകളായിരുന്നു. വൈകിട്ട് ജിമ്മില്‍ കസര്‍ത്ത്. അതുകഴിഞ്ഞ് മസാജും നീന്തലും സോനാബാത്തും. എന്നിട്ട് അടിപൊളി ഡിന്നര്‍. എല്ലാം പോയി. ഇതിലും നല്ലത് കമ്പനിയുടെ ക്യാമ്പായിരുന്നു എന്ന് ചിന്തിച്ചു പോയി.

    എന്തായാലും ടിക്കറ്റിലെ ഡേറ്റ് ആകുന്നതുവരെ കഴിഞ്ഞിട്ട് രക്ഷപെട്ട് ഓടുകയായിരുന്നു. എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ആശ്വാസമായത്. എല്ലാം കഴിഞ്ഞു. ഇനി വീണ്ടും ഞങ്ങളുടെ സ്വന്തം തട്ടകത്തിലേക്ക്.

    അലൈന്‍‌മെന്റിന് വേണ്ടിയുള്ള ഉപകരണം അടങ്ങിയ പെട്ടി സ്കാനറിലൂടെ കടന്ന് പോയപ്പോള്‍ അതുവരെ അവിടിരുന്ന് ഉറങ്ങുകയായിരുന്ന സൌദി ഞെട്ടി എണീറ്റു. എന്തോ കുഴപ്പമുള്ളത് മാതിരി ഞങ്ങളെ നോക്കുന്നു. പെട്ടി എന്റേതല്ല എന്ന ഭാവത്തില്‍ ഞാന്‍ നിന്നു. അപ്പോഴേക്കും യാസിറും സെക്യൂരിറ്റിയും തമ്മില്‍ അറബിയില്‍ സംഭാഷണം തുടങ്ങി.

    “ഇത് മോട്ടര്‍. ഇത് ഷാഫ്റ്റ്. ഇത് പമ്പ്. ഇതിന് നടുക്ക് ഷാഫ്റ്റില്‍ ഈ ഉപകരണം പിടിപ്പിക്കും. എന്നിട്ട് ഓണ്‍ ചെയ്യുമ്പോള്‍ ലേസര്‍ ബീം..” യാസിര്‍ സെക്യൂരിറ്റിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ലേസര്‍ എന്ന് കേട്ടതും അവന്‍ ഫോണ്‍ എടുത്ത് ആരെയോ വിളിച്ചു.

    കുറച്ചു കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി ശരീരമുള്ള ഒരു ഉദ്യോഗസ്ഥന്‍ എത്തി. എന്താണ് ഈ ഉപകരണമെന്ന് അയാള്‍ യാസിറിനോട് ചോദിച്ചു.

    “ഇത് മോട്ടര്‍. ഇത് ഷാഫ്റ്റ്. ഇത് പമ്പ്. ഇതിന് നടുക്ക് ഷാഫ്റ്റില്‍ ഈ ഉപകരണം പിടിപ്പിക്കും. എന്നിട്ട് ഓണ്‍ ചെയ്യുമ്പോള്‍ ലേസര്‍ ബീം..” തീര്‍ന്നു കഥ. അയാള്‍ ഉടനെ ഫോണ്‍ എടുത്ത് വേറെ ആരെയോ വിളിച്ചു.

    കുറച്ച് കഴിഞ്ഞപ്പോള്‍ അതിലും ബോഡിയുള്ള മറ്റൊരുത്തന്‍ വരുന്നു. പണി പാളിയല്ലോ ഭഗവാനെ. ഇവന്മാര്‍ ഞങ്ങളെ ഇവിടെ തടഞ്ഞു വയ്ക്കുമോ? ജെയിലില്‍ കഫ്സയും ബിരിയാണിയുമൊക്കെ കിട്ടുമെന്ന് കേട്ടിട്ടുണ്ട്. വെറുതെ ആശിപ്പിക്കരുതേ..

    മൂന്നാമനും ലേസര്‍ ബീമിന്റെ കാര്യം കേട്ടതും പുറകോട്ട് മാറി. ഇവന്മാര്‍ക്ക് ആകെ അറിയാവുന്നത് തോക്കില്‍ ഉപയോഗിക്കുന്ന ലേസറിനെപ്പറ്റിയാണ് എന്ന് ബോധ്യമായി. ഇനിവരുന്നവനോട് ലേസറിന്റെ കാര്യം പറയണ്ട എന്ന് ഞാന്‍ യാസിറിനോട് പറഞ്ഞ്. നാലാമന്‍ വന്നപ്പോള്‍ യാസിര്‍ ബുദ്ധിപൂര്‍വം ലേസറിന്റെ കാര്യം പറഞ്ഞില്ല. യാസിര്‍ ഒരുവിധം അവനെ അതിന്റെ ഉപയോഗം പഠിപ്പിച്ചു. ഞങ്ങള്‍ക്ക് സന്തോഷമായി. ഒരുത്തനെയെങ്കിലും പഠിപ്പിച്ചെടുക്കാന്‍ കഴിഞ്ഞല്ലോ. പഠിച്ച് കഴിഞ്ഞപ്പോള്‍ അവനൊരു സംശയം. മോട്ടറും പമ്പും ഒരേ രേഖയിലാണെന്ന് എങ്ങനെ മനസ്സിലാകും? പഠിപ്പിക്കാനുള്ള ആവേശത്തില്‍ ഞാന്‍ ചാടിക്കേറി പറഞ്ഞു. “അത് ലേസര്‍ബീം..“ യാസിര്‍ എന്നെ ഒന്ന് നോക്കി. ബലൂണില്‍ നിന്നും കാറ്റ് തുറന്നുവിട്ടതു പോലെയായി ഞാന്‍. ഇനി എന്ത് ചെയ്യും. എന്തായാലും ആ ഉദ്യോഗസ്ഥന്‍ വേറെ ആരെയും വിളിച്ച് വരുത്തിയില്ല. അവന് മുകളില്‍ വിളിക്കാന്‍ വേറെ ആരും ഇല്ലായിരിക്കും. പെട്ടി അവിടെ വച്ചിട്ട് സ്ഥലം വിട്ടോളാന്‍ ഞങ്ങളോട് പറഞ്ഞു. പെട്ടി പോയാലും വേണ്ടില്ല രക്ഷപെട്ടാല്‍ മതിയെന്ന് കരുതി ഞങ്ങള്‍ തിരിഞ്ഞ് നോക്കാതെ വിമാനം കയറാനുള്ള ഗേറ്റിലേക്ക് നടന്നു. അങ്ങനെ സംഭവബഹുലമായ ഒരു ജിദ്ദ യാത്ര അവസാനിച്ചു.

    ശുഭം

  • =D>

  • അപ്പോ ജെനീഷേ ആ ലേസര്‍ ബീം എവിടെ പോയിരിക്കും ? ;;)

  • srjenishsrjenish May 2012 +1 -1

    എവിടെയും പോയില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആ പെട്ടി ദമാം എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു.. ഞങ്ങള്‍ പോയി കൈപ്പറ്റി... :)

  • vivek_rvvivek_rv May 2012 +1 -1

    :-)

  • ജെനീഷേ, പിന്നെയെങ്ങും യാത്ര പോയില്ലേ? ചുമ്മാ പോകന്നേ ... ഞങ്ങള്‍ക്കും വല്ലതും വായിക്കാമല്ലോ .....

  • ആദ്യയാത്രയുടെ ക്ഷീണം തീരട്ടെ!!!

  • srjenishsrjenish May 2012 +1 -1 (+1 / -0 )

    മൂന്നു ബള്‍ബുകള്‍ :-

    കുറച്ച് അരി പൊടിപ്പിക്കണം. ഉത്സവകാലമായതിനാല്‍ മില്ലില്‍ സാമാന്യം നല്ല തിരക്ക്. സീനിയോരിറ്റി അനുസരിച്ചാണ് ധാന്യം പൊടിച്ചു കൊടുക്കുന്നത്. ഞാന്‍ ഏറ്റവും ജൂനിയര്‍ ആയതുകൊണ്ട് ഒഴിഞ്ഞ സ്ഥലത്ത് മാറി സ്വസ്ഥമായി ഇരുന്നു. ആളുകളുടെ സംസാരവും മുന്‍‌ഗണനാ തര്‍ക്കവും തകൃതിയായി നടക്കുന്നു. എല്ലാവര്‍ക്കും തിരക്കാണ്. ഏറ്റവും മുന്‍പേ കാര്യം സാധിച്ചു പോകണം. അതിന്റെ അസ്വസ്ഥത പലരിലും കാണാം. ഒരു ക്ലാസ്സിലുള്ള എല്ലാ‍ കുട്ടികളും കൂടി എഴുന്നേറ്റു നിന്ന് ‘എല്ലാ‍വരും നിശബ്ദരായിരിക്കണം’ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ എന്തായിരിക്കും സ്ഥിതി? അതാണ് അവസ്ഥ!

    മില്ലിന്റെ സൈഡിലുള്ള സ്വിച്ച് ബോര്‍ഡിലേക്ക് യാദൃശ്ചികമായി ഞാന്‍ നോക്കി. അനേകം സ്വിച്ചുകളും സ്റ്റാര്‍ട്ടറുകളും. വലത് ഭാഗത്ത് ഏറ്റവും മുകളിലായി മൂന്നു ബള്‍ബുകള്‍. വലത്തേ അറ്റത്ത് വെള്ളയും മധ്യത്തില്‍ മഞ്ഞയും അടുത്തത് ചുവപ്പും. ഒറ്റ സ്വിച്ചിലാണ് മൂന്നു ബള്‍ബുകളും പ്രകാശിക്കുന്നത്. അതിന്റെ പ്രകാശം ഞാ‍ന്‍ ശ്രദ്ധിച്ചു. വെള്ള ബള്‍ബിന് പൂര്‍ണ്ണപ്രകാശം. മധ്യത്തേതിന് കുറഞ്ഞ പ്രകാശം. കടും ചുവപ്പുനിറമുള്ളതിന് വളരെ കുറച്ചുമാത്രം പ്രകാശം. ഇതെന്തിനാണ് വച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

    എന്റെ ചിന്ത മറ്റൊരു തലത്തിലേക്ക് പോയി. മൂന്ന് ബള്‍ബിനും ഒരേ വാട്ട്സ് ആണ്. അപ്പോള്‍ അതില്‍ പ്രവേശിക്കുന്ന വൈദ്യുതി തുല്യ അളവിലായിരിക്കും. എന്നാല്‍ അത് പുറപ്പെടുവിക്കുന്ന പ്രകാശത്തിന് വളരെ അന്തരം ഉണ്ട്. വെള്ള ബള്‍ബ് പൂര്‍ണ്ണപ്രകാശം തരുന്നു. മഞ്ഞ അല്പം മങ്ങിയ പ്രകാശവും കടുത്ത നിറമുള്ളതിന് അല്പം പ്രകാശവും. ഇതിനെ ഞാന്‍ മറ്റൊരു രീതിയില്‍ ക്രമീകരിച്ചു നോക്കി. 100 വാട്ട്സ് ഉള്ള മൂന്ന് ബള്‍ബുകള്‍. ഒന്നിന് യാതൊരു നിറവും നല്‍കാതെ തനി രൂപത്തില്‍. രണ്ടാമത്തേതിനെ ഒരു പത്രക്കടലാസുകൊണ്ട് മൂടിക്കെട്ടി. മൂന്നാമത്തേതിനെ വളരെ കറുത്തതും കട്ടിയുള്ളതുമായ കടലാസുകൊണ്ടും മൂടി. സ്വിച്ച് ഓണ്‍ ചെയ്തു. മൂന്ന് ബള്‍ബിനും ഒരേ വാട്ട്സ് ആയതിനാല്‍ മൂന്നും ഒരുപോലെ കത്തുന്നുണ്ടാകും. എന്നാല്‍ മാലിന്യങ്ങളൊന്നുമില്ലാത്ത ബള്‍ബ് പൂര്‍ണ്ണപ്രകാശത്തോടെ കത്തുമ്പോള്‍ വളരെയധികം മാലിന്യമുള്ള ബള്‍ബ് (കറുത്തതും കട്ടിയുള്ളതുമായ കടലാസുകൊണ്ട് പൊതിഞ്ഞത്) അല്പം പോലും പ്രകാശം ചൊരിഞ്ഞില്ല. അല്പം മാലിന്യമുള്ളത് (പത്രക്കടലാസുകൊണ്ട് പൊതിഞ്ഞത്) പകുതി പ്രകാശിച്ചുകൊണ്ടിരിക്കുന്നു.

  • srjenishsrjenish May 2012 +1 -1 (+1 / -0 )

    മേല്‍പ്പറഞ്ഞ മൂന്ന് ബള്‍ബുകളുടേയും സ്ഥാനത്ത് മൂന്ന് മനുഷ്യരെ സങ്കല്‍പ്പിച്ചുനോക്കി. മൂന്നുപേരിലും വൈദ്യുതിയുടെ സ്ഥാനത്ത് ജീവചൈതന്യം. ഒരേ ജീവചൈതന്യം തന്നെയാണ് മൂന്നുപേരിലും ഉള്ളത്. എന്നാല്‍ അതില്‍ ഒരാള്‍ പൂര്‍ണ്ണ തേജസ്വിയായി, ജ്ഞാനിയായി, ദിവ്യാത്മാവായി കാണുന്നു. അദ്ദേഹത്തിന് മാലിന്യങ്ങളില്ല. അതിനാല്‍ തന്റെ ആത്മചൈതന്യം പൂര്‍ണ്ണ ശക്തിയോടെ ജ്വലിച്ചു നില്‍ക്കുന്നു. രണ്ടാമത്തേതില്‍ കുറച്ചു മാലിന്യങ്ങള്‍ ഉള്ളതിനാല്‍ ആത്മചൈതന്യം ആത്മജ്ഞാനം എന്നിവ കുറച്ചുമാത്രം ബഹിര്‍ഗമിക്കുന്നു. മൂന്നാമത്തെ ആളില്‍ പൂര്‍ണ്ണ മാലിന്യമാണുള്ളത്. അയാളില്‍ നിന്നും സത്ഗുണങ്ങളൊന്നും പ്രകാശിക്കുന്നില്ല. പൂര്‍ണ്ണപ്രകാശമായ ജീവചൈതന്യത്തിന്റെ പ്രഭാവം അതിന്മേലുള്ള മാലിന്യങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു.

    ഈ ജീവചൈതന്യത്തിന്റെ മേല്‍ മൂടപ്പെട്ടിരിക്കുന്ന മാലിന്യങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചു. കോപം, താപം, മത്സരം, കാര്‍പ്പണ്യം, മോഹം, ലോപം, അസൂയ, ഡംഭ് തുടങ്ങി അനേകം മാലിന്യങ്ങളാണ് ജീവനെ മൂടി അതിന്റെ യഥാര്‍ത്ഥരൂപത്തെ മറയ്ക്കുന്നത്. ഈ മാലിന്യങ്ങള്‍ നീക്കിയാല്‍ പൂര്‍ണ്ണപ്രകാശചൈതന്യമായ ജീവാത്മാവ് തിളങ്ങും. അങ്ങനെ പൂര്‍ണ്ണ മാലിന്യശോഷണം വന്ന അനേകം ദിവ്യപുരുഷന്മാരും ഋഷീശ്വരന്മാരും ഭാരതത്തിലും ലോകത്തിന്റെ പല ഭാഗത്തും ജനിച്ചിട്ടുണ്ട്. അവരുടെ ദര്‍ശനങ്ങളും ആദ്ധ്യാത്മിക വിശകലനങ്ങളുമാണ് എല്ലാ മതങ്ങളുടേയും അടിത്തറ. മനോമാലിന്യം കുറയുന്നതനുസരിച്ച് വ്യക്തി പരിശുദ്ധനായി പരിണമിച്ചുകൊണ്ടിരിക്കും. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ലോകത്ത് മാലിന്യങ്ങളാല്‍ മൂടപ്പെട്ട (കറുത്ത കട്ടിക്കടലാസുകൊണ്ട് മൂടിയ ബള്‍ബ്) മനുഷ്യരാണ് കൂടുതലും. അല്പമാലിന്യക്കാരാണ് സമൂഹത്തിനിടയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കറുത്തതും കട്ടികൂടിയതുമായ കടലാസുകൊണ്ട് മൂടിക്കെട്ടിയ ബള്‍ബു പോലെയാകാതെ പൂര്‍ണ്ണപ്രകാശമുള്ള ബള്‍ബാകാനായിരിക്കണം മനുഷ്യജന്മം ഉപയോഗിക്കേണ്ടത്.

    എന്റെ ധാന്യം പൊടിച്ച് മുമ്പില്‍ കൊണ്ടുവന്നു വച്ചപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. സുഖകരമായ ഒരു ചിന്തയുടെ സുഖവും അനുഭവിച്ചുകൊണ്ട് ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

  • AdminAdmin May 2012 +1 -1

    മിസ്സായി ജിദ്ദ യാത്ര മിസ്സായി. സമയത്തിന് വായിക്കാന്‍ പറ്റിയില്ല. മുന്നില്‍ കണ്ട പ്രതീതി.

  • srjenishsrjenish May 2012 +1 -1

    അഡ്മിന്‍ ഇപ്പോഴാണോ ജിദ്ദയ്ക്ക് പോയത്... എന്തായാലും ശരി.. വായിച്ചല്ലോ...

    <<ജെനീഷേ, പിന്നെയെങ്ങും യാത്ര പോയില്ലേ?>>

    ഓ.. ഇനി യാസിറിന്റെ കൂടെ എങ്ങും യാത്ര പോകാന്‍ കഴിയില്ല.. അവനെ കമ്പനി പിരിച്ചുവിട്ടു..

  • vivek_rvvivek_rv May 2012 +1 -1

    ജിദ്ദയില്‍ പോയി വഴക്കിട്ടതിനാണോ?

  • suresh_1970suresh_1970 May 2012 +1 -1 (+1 / -0 )

    പിരിച്ചുവിട്ടതാണെന്നു സത്യം തന്നെയാവും , പക്ഷേ യാസിര്‍ തിരികെ ചെന്നപ്പോള്‍ ഇങ്ങിനെ പറഞിട്ടുണ്ടാവും "എനക്കു വയ്യ ഓന്റെ കൂടെ ഇനി പോകാന്‍ എന്നങ്ങട് പിരിച്ചു വിട്ടോളീ" ന്ന് ! >:-)

  • :-))

  • srjenishsrjenish May 2012 +1 -1

    :O :-))

  • വേനലറുതിയായി.
    മഴപെയ്തു.
    മണ്ണിലും മനസ്സിലും .
    ഇനി കളിവഞ്ചിക്കാലം
    ഏറ്റുമീന്‍ കാലം.
    പച്ച പുതപ്പു വാരിപ്പുതച്ച പ്രകൃതിയുടെ കാലം.
    മണല്‍ക്കാടിലെ വിരസതയിലെ രാവുകളില്‍
    ഓര്‍മ്മവരാറുണ്ടോ മഴക്കാലം ?



  • srjenishsrjenish June 2012 +1 -1

    പുരുഷന്റെ വിജയത്തിന്' പിന്നില്‍ ആര്?

    ഞങ്ങളുടെ കമ്പനിയിലേക്ക് സ്വദേശികളെ തിരഞ്ഞെടുക്കാന്‍ വേണ്ടി നടത്തിയ ഇന്റര്‍വ്യൂ റൂം ആണ് രംഗം. അതാ അങ്ങോട്ട് നോക്കൂ.. ഞാനും ഞങ്ങളുടെ ബോസ്സും ആണ് അവിടെ പെട്ടിക്കടയും തുറന്ന് ഇരിക്കുന്നത്. പണ്ട് ഒരുപാട് ഇന്റര്‍വ്യൂവിന് പോയി കിട്ടാതെവന്നപ്പോള്‍ തോന്നിയിരുന്ന ദേഷ്യവും വിഷമവും നിരാശയും കലിപ്പുമെല്ലാം ഇന്നിവിടെ തീര്‍ക്കണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഞാന്‍. ആദ്യം വന്ന രണ്ട് സൌദികളെയും ചോദ്യങ്ങളാല്‍ നിര്‍ത്തിപ്പൊരിച്ചു. അവസാനം അവന്മാര്‍ ജീവനും കൊണ്ട് ഓടി. ഇത്രയും വലിയ കഠിനാദ്ധ്വാനം ചെയ്ത് ക്ഷീണിച്ചിരിക്കുന്ന എനിക്ക് അല്പം വിശ്രമം ആവശ്യമാണെന്ന് ബോസ്സിന് തോന്നിയതുകൊണ്ടാകാം അര മണിക്കൂര്‍ ബ്രേക്ക് അനുവദിച്ചത്. എന്തായാലും ഈ ഇടവേളയില്‍ ഞാന്‍ എന്റെ ആദ്യ ഇന്റര്‍വ്യൂ വിനെക്കുറിച്ച് ഓര്‍ത്തുപോയി.

    ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ ക്യാമ്പസ് സെലക്ഷന്‍ നടക്കുന്ന സമയം. ആദ്യമായി റിക്രൂട്ട്മെന്റിന് വരുന്ന കമ്പനിയെ എല്ലാവരും പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിന്നും ഒരു ഐടി കമ്പനിയാണ് ആദ്യം എത്തുമെന്നറിയിച്ചത്. ബുജികള്‍ ഒരുപാടുള്ള കോളേജ്. അതുകൊണ്ടുതന്നെ ഒട്ടും പ്രതീക്ഷയില്ലായിരുന്നു എനിക്ക്. പക്ഷേ, ഇതറിഞ്ഞതും ഇന്റര്‍വ്യൂവിന് പോകാനായി അച്ഛന്‍ രണ്ട് ഷര്‍ട്ട് വാങ്ങിത്തന്നു. ചന്ദനക്കളറില്‍ ഒരെണ്ണം. കടും ചുവപ്പു നിറത്തില്‍ മറ്റൊന്ന്. ചന്ദനക്കളര്‍ ഷര്‍ട്ടുമിട്ട് ആദ്യ ക്യാമ്പസ് സെലക്ഷന് പോയി. അത്ഭുതം എന്നല്ലാതെ എന്ത് പറയാന്‍. എഴുത്ത് പരീക്ഷയില്‍ ഒന്നാമത്. അടുത്ത കടമ്പ GD എന്നറിയപ്പെടുന്ന ഗ്രൂപ്പ് വാചകമടി ആണ്. അതിലും ഒരുവിധം കടന്നുകൂടി. ഇനി ആകെ അവശേഷിക്കുന്നത് ഇന്റര്‍വ്യൂ. പക്ഷേ എന്റെ കഷ്ടകാലത്തിന് ഇന്റര്‍വ്യൂ അന്ന് നടന്നില്ല. ഷോര്‍ട്ട് ലിസ്റ്റില്‍ പെട്ടവരെല്ലാം പിറ്റേന്ന് ടെക്നോപാര്‍ക്കില്‍ ചെല്ലാന്‍ പറഞ്ഞിട്ട് കമ്പനി അവരുടെ പാട്ടിന് പോയി.

    അങ്ങനെ വിജയശ്രീലാളിതനായി ഒരുപാട് പ്രതീക്ഷകളോടെ ഞാന്‍ വീട്ടിലേക്ക്. വീട്ടിലെത്തിയപാടെ അമ്മ ചോദിച്ചു.

    “നീ പോയത് കോളേജിലോട്ടോ അതോ ചന്തയിലോ? “

    ഞാന്‍ അമ്പരന്നു. അന്നത്തെ ദിവസം എനിക്ക് ചന്തയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് GD -ക്ക് പങ്കെടുത്തുവെന്നതാണ്. പിന്നീടാണ് കാര്യം പിടി കിട്ടിയത്. എന്നെ ആകെപ്പാടെ നല്ല മീന്‍ നാറ്റം. ഉടുപ്പിന്റെ ഒരു ഭാഗത്ത് നനവുമുണ്ട്. കൂടാതെ അവിടവിടെ കരിയും പറ്റിയിട്ടുണ്ട്. ഏതോ പെണ്ണുമ്പിള്ള മീന്‍ കൊട്ടയും കൊണ്ട് ബസ്സില്‍ കയറിയത് ഞാന്‍ ഓര്‍ത്തു.



  • srjenishsrjenish June 2012 +1 -1

    എന്തായാലും ഇനി ഈ ഷര്‍ട്ട് നാളെ ഇടാന്‍ കഴിയില്ല. മറ്റേ ഷര്‍ട്ട് ഇട്ടോണ്ട് പോകാം എന്ന് തീരുമാനിച്ചു. ഈ ഇന്റര്‍വ്യൂ ഇന്റര്‍വ്യൂ എന്ന് കേട്ടിട്ടേയുള്ളൂ. അപ്പോഴാണ് അടുത്ത വീട്ടിലെ ചേട്ടന്‍ നിര്‍ദ്ദേശിച്ചത്. ഇന്റര്‍വ്യൂവിന് ടൈ നിര്‍ബന്ധമാണ്. പിന്നെ ടൈ തപ്പി പാച്ചിലായി. അവസാനം ഒരുത്തന്‍ ഒരു ടൈ സംഘടിപ്പിച്ചു തന്നു.

    പിറ്റേന്ന് രാവിലെ ചുവന്ന ഷര്‍ട്ടും ധരിച്ച് ടൈ കെട്ടാന്‍ എടുത്തപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. സംഭവം കെട്ടാനറിയില്ല. എന്തായാലും അത് പോകറ്റില്‍ തിരുകി. ടൈ എന്തിയേ എന്നെങ്ങാനും ആരെങ്കിലും ചോദിച്ചാല്‍ എടുത്ത് കാണിക്കുകയെങ്കിലും ചെയ്യാമല്ലോ. സമയത്ത് തന്നെ ടെക്നോപാര്‍ക്കിലെത്തി. എല്ലാ വിരുതന്മാരും നേരത്തേതന്നെ എത്തിയിട്ടുണ്ട്. ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു. കോണ്‍ഗ്രസ്സ് സമ്മേളനം ആണോ എന്ന് തോന്നിപ്പോയി. എല്ലാ അവന്മാരും ശുഭ്രവസ്ത്രധാരികള്‍. പെണ്‍കൊച്ചൊരെണ്ണം ഉണ്ടായിരുന്നതുപോലും വെള്ള ചുരിദാറുമിട്ട് വന്നിരിക്കുന്നു. ഞാന്‍ മാത്രം കമ്മ്യൂണിസ്റ്റ് സഖാവ്.

    എന്തായാലും ടൈ കുറയ്ക്കണ്ട എന്ന് കരുതി കെട്ടാന്‍ അറിയാവുന്ന ഒരുത്തനെക്കൊണ്ട് കെട്ടിച്ചു. അവന്‍ എന്നെ ഉപദേശിച്ചു. ടൈയ്ക്ക് രണ്ട് വാലുണ്ട്. അതില്‍ ചെറുതില്‍ മാത്രം പിടിച്ച് വലിക്കുക. വലുതില്‍ തൊടുകയേ ചെയ്യരുത്.

    അങ്ങനെ അവസാനം എന്റെ ഊഴമെത്തി. പേര് വിളിച്ചപ്പോള്‍ ടെന്‍ഷന്‍ കാരണം കോളറ് ശരിയാക്കിയ കൂട്ടത്തില്‍ ടൈയ്യുടെ വലിയ വാലില്‍ തന്നെ പിടിച്ചു വലിച്ചു. സംഭവം തൊണ്ടയില്‍ മുറുകി. ഇനി ഒന്നും നോക്കാനില്ല. ഇന്റര്‍വ്യൂ റൂമിലേക്ക് കയറുന്നതിനു മുന്‍പ് ഒരുവിധം വലിച്ചൂരി പോക്കറ്റില്‍ തിരുകി. അകത്ത് കയറിയിട്ട് 'May I come in, Sir' എന്ന് പറഞ്ഞപ്പോള്‍ അകത്തിരുന്നവര്‍ തലപൊക്കി നോക്കി. ഒരു പെണ്ണും ഒരു ആണും. എന്തായാലും കൂടുതല്‍ ഒന്നും പറയിക്കാതെ ഇരിക്കാന്‍ പറഞ്ഞു.

    വലിയ ഭാരിച്ച കാര്യങ്ങളൊന്നും ചോദിക്കുന്നില്ല. പേഴ്സണല്‍ ഇന്റര്‍വ്യൂ ആണ്. പേരും അഡ്രസ്സും ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു ചോദ്യം.

    'What is your Hobby?'

    നേരത്തെ ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നു. ഞാന്‍ ചാടിക്കയറി ഹെഡ്ഡ് ചെയ്തു.

    Stamp collection, Cricket ..

    ക്രിക്കറ്റ് എന്ന് കേട്ടപ്പോള്‍ ഇന്റര്‍വ്യൂവിനിരുന്ന വനിത മറ്റെ ആളോട് പറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ച് ചോദിക്കാം. എന്റെ മനസ്സില്‍ ഒന്നല്ല ഒരായിരം ലഡ്ഡു പൊട്ടി. ക്രിക്കറ്റിനെക്കുറിച്ച് എന്ത് ചോദിച്ചാലും പറയാം. പിന്നെ ക്രിക്കറ്റ് കമന്ററി കേട്ട് കേട്ട് അതിനെക്കുറിച്ച് ഇംഗ്ലീഷില്‍ പറയാനും എളുപ്പം.

    അപ്പോഴാണ് ഇന്റര്‍വ്യൂ ബോര്‍ഡിലെ മറ്റേ കശ്മലന്‍ ഇടംകോലിട്ടത്. ക്രിക്കറ്റ് വേണ്ട സ്റ്റാമ്പ് മതി പോലും. ഒരു ഗമയ്ക്ക സ്റ്റാമ്പ് കളക്ഷന്‍ പറഞ്ഞും പോയി.

    ചോദ്യം : Whatz the scientific name of 'stamp collection'?

    ഉത്തരം :Philately.. മാങ്ങാത്തൊലി.. അങ്ങേര് വിടാന്‍ ഭാവമില്ല.

    ചോദ്യം :How many different country's stamps do you have?

    ഉത്തരം :ആകെ 5 എണ്ണമേയുള്ളൂ. വേണ്ട 2 കൂടി ചേര്‍ക്കാം.. 25

    ചോദ്യം :Which are the countries do you have?

    ഉത്തരം :പെട്ടല്ലോ ഈശ്വരാ.. ആകെ ഓര്‍മ്മവരുന്നത് ഇന്ത്യയുടെ അയല്‍‌രാജ്യങ്ങളാണ്. എന്തായാലും എണ്ണി എണ്ണി 10 എണ്ണം പറഞ്ഞപ്പോള്‍ അങ്ങേര് പറഞ്ഞു പൊയ്ക്കോളാന്‍.

    ഇന്റര്‍വ്യൂ കഴിഞ്ഞെന്ന് മനസ്സിലായതോടെ എനിക്ക് സമാധാനമായി. പിന്നെ ഞാന്‍ ചോദ്യം ചോദിക്കുന്നു, അവര്‍ ഉത്തരം പറയുന്നു.

    ചോദ്യം :If i'm selected for this job what will be my scope of work?

    ഉത്തരം :അത് ഞങ്ങള്‍ അറിയിക്കാം.

    ചോദ്യം :How many vacancies are available?

    ഉത്തരം :ഒരുപാട് പേരെ വേണം.

    ചോദ്യം :How is my performance?

    ഉത്തരം : :)

    എന്തായാലും എന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. അവരെന്നെ എടുത്തില്ല. സമരം ചെയ്ത് കമ്പനി പൂട്ടിക്കും എന്ന് പേടിച്ചായിരുന്നിരിക്കും.

    (തുടരും)

  • menonjalajamenonjalaja June 2012 +1 -1

    ക്രിക്കറ്റ് കാണാൻ മാത്രമേ നേരമുണ്ടാവൂ എന്ന് അവർക്ക് തോന്നിക്കാണും.

  • suresh_1970suresh_1970 June 2012 +1 -1

    എന്തായാലും ആ കമ്പനിയുടെ ദീര്ഘ വീക്ഷനം (ദേശാഭിമാനിയല്ല) സമ്മതിക്കണമ്, ജെനീഷിനെ വേണ്ടാന്നു വച്ചല്ലോ !!

    ഒടുവില്‍ കേട്ടത് :- മഷിത്തണ്ട് ഗള്ഫിലെ ആഫീസുകളില്‍ നിരോധിക്കാന്‍ പോകുന്നു. ഉത്‌പാദനക്ഷമത വര്ദ്ധിപ്പിക്കാനാത്രേ - ജെനീഷെ ജാഗ്രതൈ :-))

  • srjenishsrjenish June 2012 +1 -1

    @Jalaja

    അങ്ങനെയും തോന്നാം.. പിന്നെ ക്രിക്കറ്റിനെ അത്ര കുറച്ച് കാണണ്ട.. ക്രിക്കറ്റ് താരങ്ങളാണ് ഇനി മുതല്‍ ഇന്ത്യ ഭരിക്കാന്‍ പോകുന്നത്. ക്രിക്കറ്റ് ഭ്രാന്തന്മാര്‍ക്കും ചിലപ്പോള്‍ അവസരം കിട്ടിക്കൂടായ്കയില്ല.. :)

    @Suresh


    മിക്കവാറും അത് അടുത്തുതന്നെ സംഭവിക്കാം... ഇവിടുത്തെ മണ്ടന്‍ ബുദ്ധിജീവികള്‍ക്ക് മഷിത്തണ്ടെന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല.. ഞാന്‍ ഒട്ട് മനസ്സിലാക്കിക്കാനും പോകുന്നില്ല.. :)

  • vivek_rvvivek_rv June 2012 +1 -1

    =D>

    തലക്കെട്ട് "'പുരുഷന്റെ വിജയത്തിന്' പിന്നില്‍ആര്?" എന്നല്ലേ? - തുടരും എന്നു പ്രതീക്ഷിക്കുന്നു. തുടരണം

  • srjenishsrjenish June 2012 +1 -1 (+1 / -0 )

    ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു. അടുത്ത ഉദ്യോഗാര്‍ത്ഥിയെ വിളിക്കാന്‍ സമയമായി. പിന്നെ വന്ന രണ്ടെണ്ണത്തിനേയും ഞങ്ങള്‍ പേടിപ്പിച്ച് വിട്ടു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ‘സുരേഷ് ഗോപി‘ കയറിവരുന്നത്. ആകാരവും നടത്തവും തലകുലുക്കും എല്ലാംകൊണ്ട് ഒരു അറബി സുരേഷ് ഗോപി. പതിവുപോലെ ഞാന്‍ ചോദ്യശരങ്ങള്‍ തൊടുത്തുതുടങ്ങി. ശ്ശെടാ.. എല്ലാത്തിനും മണിമണിപോലെ ഉത്തരം. അങ്ങനെ വിട്ടാല്‍ കൊള്ളത്തില്ലല്ലോ എന്ന് കരുതി ഞാന്‍ ഒരു ബ്രഹ്മാസ്ത്രം തൊടുത്തു. ഒരു ഉത്തരം കിട്ടാത്ത ചോദ്യം. അതോടെ നമ്മുടെ ‘സുരേഷ് ഗോപി‘ ഫ്ലാറ്റ്.

    എങ്കിലും കക്ഷിയെ ബോസിന് ബോധിച്ചു. “താങ്കളെ ഞങ്ങളുടെ കമ്പനിയില്‍ എടുത്താല്‍ എങ്ങനെയെല്ലാമാണ് താങ്കള്‍ കഴിവ് തെളിയിക്കാന്‍ പോകുന്നത്?”. ബോസ് ചോദിച്ചു. സുരേഷ് ഗോപി തന്റെ ആത്മാര്‍ത്ഥതയേയും കൃത്യനിഷ്ഠയെയും കുറിച്ച് വാചാലനായി. അവസാനം നിര്‍ത്തിയത് എനിക്കിട്ടൊരു താങ്ങും താങ്ങിയായിരുന്നു. “എന്നെ കമ്പനിയില്‍ എടുത്താല്‍ 3 മാസം കൊണ്ട് ഞാന്‍ ജനീഷിനേക്കാള്‍ നല്ല പെര്‍ഫോര്‍മന്‍സ് കാഴ്ചവയ്ക്കും.” സുരേഷ് ഗോപിയുടെ ആ വാചകം കേട്ടതും ബോസ് എന്നെ ഒന്ന് നോക്കി. നിന്നെ replace ചെയ്യാന്‍ സമയമായി എന്നായിരുന്നോ ആ നോട്ടത്തിന്റെ അര്‍ത്ഥം? എന്തായാലും നമ്മുടെ ‘സുരേഷ് ഗോപി’ക്ക് ജോലി ഉറപ്പായി.

    പിന്നെ വന്നത് ‘യാസിര്‍‘ ആയിരുന്നു. ഇത് യാസിറിന്റെ കഥയാണ്. അതുകൊണ്ടുതന്നെ ബാക്കിയുള്ള കഥാപാത്രങ്ങളെയെല്ലാം ഇവിടെവച്ച് ഞാന്‍ നിഷ്ഠൂരം കൊല ചെയ്യുന്നു.

    വളരെ ആത്മാര്‍ത്ഥതയോടെയും, സത്യസന്ധതയോടെയുമുള്ള യാസിറിന്റെ പെരുമാറ്റവും ജോലി ചെയ്യുന്നതിനുള്ള താല്പര്യവും ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ യാസിറിനെ ഞങ്ങള്‍ ടെക്നീഷ്യനായി എടുത്തു. അവന്‍ ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ചില്ല. 7:30 മുതല്‍ 5 മണിവരെയാണ് കമ്പനി ടൈം. അവന്‍ 6:30 ന് കമ്പനിയിലെത്തും. പോകുന്നത് രാത്രി 7നും. പണി ഒക്കെ ആത്മാര്‍ത്ഥതയോടെതന്നെ ചെയ്യും. നിനക്ക് കമ്പനി ടൈം കഴിഞ്ഞാല്‍ വീട്ടില്‍ പൊയ്ക്കൂടെ എന്ന എന്റെ ചോദ്യത്തിന്, “ഓ, അവിടെ ചെന്നാല്‍ എന്നാ എടുക്കാനാ?” എന്നായിരുന്നു അവന്റെ ഉത്തരം.

    അങ്ങനെ കുറച്ച് നാള്‍ കടന്നുപോയി. ഒരു ദിവസം യാസിര്‍ വന്നത് ഒരുമാതിരി ഏകലോചന ഭാവപ്രകടനത്തോടെയായിരുന്നു. പകുതി സന്തോഷവും പകുതി ദുഃഖവും. ഞങ്ങള്‍ കാര്യം തിരക്കി. യാസിറിനെ കെട്ടിച്ചുവിടാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. “ശ്ശെടാ.. ഇത് സന്തോഷിക്കേണ്ട കാര്യമല്ലേ!!” ഞാന്‍ ചോദിച്ചു. അപ്പോഴാണ് സൌദിയിലെ വിവാഹത്തിന്റെ രീതികളെക്കുറിച്ച് അവന്‍ പറഞ്ഞുതന്നത്.

    നമ്മുടെ നാട്ടിലെ സംവിധാനത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സൌദിയിലെ സ്ഥിതി. ഇവിടെ ഒരു വിവാഹം എന്ന് പറഞ്ഞാല്‍ വലിയൊരു പ്രാരാബ്ദം ചെറുക്കന്റെ തലയിലായി എന്നാണ് അര്‍ത്ഥം. വിവാഹത്തിന് മുന്നോടിയായി വലിയൊരു തുക ചെറുക്കന്‍ പെണ്ണിന്റെ അച്ഛനെ ഏല്പിക്കണം. എല്ലാവരും കാണ്‍കെ പെണ്‍‌വീട്ടുകാര്‍ക്ക് ചെറുക്കന്‍ കൊടുക്കുന്നതാണ് ‘മഹര്‍’. അത് കൂടാതെ പെണ്ണിന്റെ അച്ഛന്‍ ചോദിക്കുന്ന പൈസ എണ്ണി കൊടുത്താലെ കല്യാണം നടക്കൂ. ഇനി അത് കഴിഞ്ഞാലോ? പുതിയ വീട്, പുതിയ വീട്ട് സാധനങ്ങള്‍, കാറ് എന്നുവേണ്ട സകലമാന കാര്യങ്ങളും ചെറുക്കന്‍ റെഡിയാക്കി എന്നുറപ്പാക്കിയിട്ടേ പെണ്‍‌വീട്ടുകാര്‍ വിവാഹം നടത്തൂ. വിവാഹം കഴിഞ്ഞാലാണ് അതിലും വലിയ പൊല്ലാപ്പ്. സൌദി നിയമമനുസരിച്ച് പാങ്ങുണ്ടെങ്കില്‍ നാലെണ്ണത്തെ കെട്ടാം. അതുകൊണ്ട് തന്നെ ഇവിടെ ഭര്‍ത്താക്കന്മാരുടെ ശമ്പളം കിട്ടുന്നതിന് മുന്‍പ് തന്നെ അത് എത്രയും വേഗം ചെലവാക്കുന്നതിനുള്ള വഴികള്‍ ഭാര്യമാര്‍ ആലോചിച്ചിരിക്കും. ചുരുക്കം പറഞ്ഞാല്‍ ഒരുകാലത്തും മറ്റൊരു പെണ്ണിനെ പോറ്റാനുള്ള വക മിച്ചം വെക്കാന്‍ ഭാര്യമാര്‍ അനുവദിക്കില്ല. ഇതൊക്കെ കേട്ടപ്പോള്‍, യാസിര്‍ ഏകലോചനമല്ല പഞ്ചലോചനം കാണിച്ചാലും അത്ഭുതപ്പെടേണ്ടതില്ല എന്ന് എനിക്ക് ബോധ്യമായി. എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങിയില്ല! യാസിര്‍ വിവാഹിതനായി!!

  • suresh_1970suresh_1970 June 2012 +1 -1

    ജെനീഷെ തന്റെ ഈ അറബി കുപ്പായത്തിനുള്ളിലും ഒരു കലാ ഹൃദയമുണ്ട് ട്ടാ !

  • mujinedmujined June 2012 +1 -1

    ജെനീഷെ 'സുരേഷ് ഗോപി'യെ ഫ്ലാറ്റാക്കിയ ആ ചോദ്യം ഒന്നു പറയോ?
    (അതോ കഥയില്‍ ചോദ്യമില്ലേ?)

  • menonjalajamenonjalaja June 2012 +1 -1

    അപ്പോൾ രണ്ടാമത്തെയും മൂന്നാമത്തേയും നാലാമത്തെയും കല്യാണത്തെക്കുറിച്ചാലോചിച്ചാണോ യാസിർ ലോചനാഭ്യാസം കാണിച്ചത്?

  • menonjalajamenonjalaja June 2012 +1 -1

    >>>>> ക്രിക്കറ്റ് താരങ്ങളാണ് ഇനി മുതല്‍ ഇന്ത്യ ഭരിക്കാന്‍ പോകുന്നത്<<<<<<<br />
    അപ്പോൾ അവർ ക്രിക്കറ്റ് കളി നിർത്തിയോ? അതോ അവരെക്കൊണ്ട് നിർത്തിച്ചോ?
    നന്നായി, ഇനി നാട് കുറച്ചെങ്കിലും നന്നാവും.

  • vivek_rvvivek_rv June 2012 +1 -1

    ചോദ്യം - കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്നായിരിക്കും. ഇതേ ചോദ്യം ഇവിടെ രണ്ടു മൂന്നുവട്ടം ഓടിയതാ

  • vivek_rvvivek_rv June 2012 +1 -1

    ജലജേച്ചി പറയുന്നത് കേട്ടാല്‍ തോന്നും ക്രിക്കറ്റ് കളി കാരണമാ ഇന്ത്യ നന്നാകാത്തതെന്ന്. (വേണ്ട വേണ്ട .... ക്രിക്കറ്റില്‍ തൊട്ടു കളിക്കണ്ട. കൂടുതല്‍ കളിച്ചാല്‍ ഞാന്‍ ക്രിക്കറ്റില്‍ ഒരു പദപ്രശ്നം ഉണ്ടാക്കിക്കളയും) >:/

  • ജെനീഷ്,
    സംഗതി കൊള്ളാം...=D>
    പക്ഷെ ഇപ്പോഴും തലക്കെട്ടിലേക്കെത്തിയില്ലല്ലോ?

  • suresh_1970suresh_1970 June 2012 +1 -1

    നേരത്തേ എഴുനേറ്റിട്ട് തിരികെ പോയി കിടന്ന നേരം കഥ മുന്നോട്ട് കൊണ്ടോവാര്‍ന്നില്ലേ ജെനീഷെ ? അതോ ആഴ്ച പതിപ്പിലെ ഖണ്ഡശ: ആണോ ?

  • srjenishsrjenish June 2012 +1 -1

    വിവാഹം കഴിഞ്ഞതോടെ യാസിറില്‍ പരിണാമങ്ങള്‍ കണ്ടുതുടങ്ങി. 6:30 ന് ജോലിക്ക് വന്നുകൊണ്ടിരുന്നവന്‍ ഇപ്പോള്‍ 8:30 ന് ആയി വരവ്. പതുക്കെ പതുക്കെ അത് 9 ആയി, 10 ആയി, 11 ആയി, 12 ആയി, 1 മണി ആയി. എത്ര താമസിച്ച് വന്നാലും ഒരു 10 മിനിട്ടെങ്കിലും നേരത്തേ പോകാന്‍ അവന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അവന്റെ ഈ വരവും പോക്കും കണ്ട് അസൂയ മൂത്ത് ഞങ്ങള്‍ അവനെ പല തവണ ഉപദേശിച്ചു. പോത്തിനോട് വേദമോതിയിട്ട് കാര്യമുണ്ടോ എന്ന് പണ്ടാരാണ്ട് ചോദിച്ചത് ചുമ്മാതല്ല. ഉപദേശം കിട്ടിയാല്‍ പിറ്റേന്ന് കുറച്ച് നേരത്തേ എത്തും. അടുത്ത ദിവസം മുതല്‍ വീണ്ടും പഴയപടി. നല്ല ഉറപ്പുള്ളതായിരുന്നിട്ടും അവസാനം ഒരു ദിവസം യാസിര്‍ ബോസിന്റെ നെല്ലിപ്പലക ചവിട്ടിയൊടിച്ചു. ബോസ് അവനെ റൂമിലോട്ട് വിളിപ്പിച്ചു. മൂന്ന് മണിക്കൂറിന് ശേഷം വിളറിവെളുത്ത് പുറത്തിറങ്ങിയ യാസിറിനോട് ഞങ്ങള്‍ കാര്യം തിരക്കി.

    “നാളെയെങ്കിലും നേരത്തേ വരണം.” അവന്‍ പറഞ്ഞു.

    “ഇതാണോ ഈ മൂന്നുമണിക്കൂറും അങ്ങേര് നിന്നോട് പറഞ്ഞത്?”

    “ഏകദേശം ഇത് തന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. ബാക്കി വിളിച്ച തെറിയൊന്നും എനിക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല!!”

    ഇനിയെങ്കിലും അവന്‍ നന്നാവുമല്ലോ എന്ന പ്രതീക്ഷയോടെയും, കൂടെ ഒരുത്തന് പണി കിട്ടിയതിലുള്ള സമാധാനത്തോടെയും ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

    പിറ്റേന്ന് ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറത്തിക്കൊണ്ട് യാസിര്‍ എത്തിയത് 1 മണിക്ക്. ഓടിക്കിതച്ചാണ് വരവ്. വിയര്‍പ്പും ക്ഷീണവും അല്പം ശമിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു.

    “നിന്നോട് എത്രമണിക്ക് വരണമെന്നാണ് ഇന്നലെ പറഞ്ഞുവിട്ടത്?”

    “7:30.”

    “ഇപ്പോള്‍ എത്രായി?”

    “1:30.”

    “ഇന്നെങ്കിലും നിനക്ക് നേരത്തേ വന്നൂടായിരുന്നോ?” ഞാന്‍ ചോദിച്ചു. അപ്പോഴാണ് അവന്‍ തന്റെ കദനകഥ പുറത്ത് പറയുന്നത്.

    “ഇന്ന് നേരത്തേ വരണമെന്ന ഉറച്ച തീരുമാനത്തോടെയാണ് ഞാന്‍ ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. വീട്ടില്‍ ചെന്നിട്ട് ചില സാധനങ്ങള്‍ വാങ്ങുന്നതിനായി ഞാന്‍ ഭാര്യയോടൊത്ത് ഷോപ്പിംഗിന് പൊയി. മടങ്ങി എത്തിയത് ഒരുപാട് താമസിച്ചാണ്. എങ്കിലും 6 മണിക്ക് അലാറം സെറ്റ് ചെയ്ത് ടൈപീസ് ഞാന്‍ ഭാര്യയുടെ തലക്കീഴില്‍ വച്ചു.”

    “നിന്റെ തലക്കീഴില്‍ വച്ചിട്ട് ഒരു പ്രയോജനവുമില്ലല്ലോ, അല്ലേ?” ഞാന്‍ ചോദിച്ചു.

    “ഞാന്‍ ഉറങ്ങിയാല്‍ എത്ര ശബ്ദം കേട്ടാലും എണീക്കില്ല. അതുകൊണ്ട്, അവള്‍ 6 മണിക്ക് എണീറ്റിട്ട് എന്നെ തട്ടി വിളിക്കണം എന്ന് തീരുമാനിച്ചായിരുന്നു ഞങ്ങള്‍ കിടന്നത്. ഞാന്‍ രാവിലെ എണീറ്റ് ടൈംപീസില്‍ നോക്കിയപ്പോള്‍ 12 മണി. സമയം തെറ്റായിരിക്കും എന്ന് കരുതി മൊബൈല്‍ എടുത്ത് നോക്കി. അതിലും 12. അവള്‍ അടുക്കളയില്‍ എന്തൊക്കെയോ ചെയ്യുന്നു. കൊല്ലാനുള്ള ദേഷ്യത്തോടെയാണ് ഞാന്‍ അങ്ങോട്ട് ചെന്നത്. അവള്‍ രാവിലെ 6 മണിക്ക് തന്നെ എണീറ്റു. പക്ഷേ എന്റെ കിടപ്പ് കണ്ടിട്ട് വിളിക്കാന്‍ തോന്നിയില്ലെന്നും ക്ഷീണം മാറുന്നതുവരെ ഉറങ്ങിക്കോട്ടെ എന്ന് കരുതിയെന്നുമാണ് അവള്‍ പറഞ്ഞത്.“

    ഞാന്‍ പറഞ്ഞു. “ഇത്രയും നല്ല ഭാര്യയെ കിട്ടിയ നീ ഭാഗ്യവാനാണ്. നീ വന്നോ എന്ന് ബോസ് തിരക്കി. അങ്ങേര് നിന്നെ രണ്ടുപ്രാവശ്യം വിളിച്ചിട്ട് നീ മൊബൈല്‍ കട്ട് ചെയ്തതെന്തിനാ?”

    “അതും അവളാണ്. എന്നെ ശല്യപ്പെടുത്തണ്ടെന്ന് കരുതി രണ്ട് കോളും അവള്‍ കട്ട് ചെയ്തു.”

    “വെരി ഗുഡ്!!”

    എന്തായാലും പിറ്റേന്ന് തന്നെ അവന്‍ ഭാര്യയെ അവരുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. അടുത്ത ദിവസം മുതല്‍ അവന്‍ സമയത്ത് വരാന്‍ തുടങ്ങി.

    ഞാന്‍ ചോദിച്ചു. “ഇപ്പൊ നിന്നെ വിളീച്ചുണര്‍ത്താന്‍ ആരുമില്ല, പിന്നെങ്ങനെ നീ സമയത്തെത്തുന്നു?”

    നിര്‍വികാരനായി അവന്‍ പറഞ്ഞു. “ഞാന്‍ രാത്രി ഉറങ്ങാറില്ല!!”

    ഞാന്‍ ചിന്തിച്ചു. ശരിയായിരിക്കും. ഓഫീസില്‍ വന്നാല്‍ ഉടനെ ഉറക്കം തുടങ്ങുകയായി.

  • menonjalajamenonjalaja June 2012 +1 -1

    >>>>>ജലജേച്ചി പറയുന്നത് കേട്ടാല്‍ തോന്നും ക്രിക്കറ്റ് കളി കാരണമാ ഇന്ത്യ നന്നാകാത്തതെന്ന്<<<<<<<br />ക്രിക്കറ്റ് കാരണം എത്ര സമയമാണ് പാഴാവുന്നത്! ക്രിക്കറ്റ് ആരോഗ്യത്തിനും നല്ലതല്ല.

    >>> (വേണ്ട വേണ്ട .... ക്രിക്കറ്റില്‍ തൊട്ടു കളിക്കണ്ട. കൂടുതല്‍ കളിച്ചാല്‍ ഞാന്‍ ക്രിക്കറ്റില്‍ ഒരു പദപ്രശ്നം ഉണ്ടാക്കിക്കളയും) <<<<<br />ഇത് ഞാൻ എഡിറ്റ് ചെയ്തോളാം. :)

  • menonjalajamenonjalaja June 2012 +1 -1

    ജെനിഷ്, മെഗാസീരിയൽ തീർന്നോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion